Wednesday, April 29, 2009

മഴ

മഴ
ഇഷ്ടമാണെനിക്ക്,
പുതുമഴക്കാലം
എന്നെ ഞാനാക്കുന്നു.
ആദ്യതുള്ളി മണ്ണില്‍
പതിക്കുമ്പോള്‍
ആദ്യാനുരാഗത്തിന്‍റെ
ഹൃദ്യഗന്ധമെന്നില്‍
പടരുന്നു.
അവസാനത്തെ വേരും ഉണങ്ങിയ
വന്‍മരം സൂര്യന്‍റെ യാഗാഗ്നിയില്‍
എരിഞ്ഞടങ്ങുന്നതും കണ്ട്
നിസ്സഹായയായി
അവസാനത്തെ തുള്ളി കണ്ണീര്‍ വറ്റി
അവസാനത്തെ തുള്ളി രക്തവും വറ്റി
എല്ലാ സ്വപ്നവും തകര്‍ന്നു കിടക്കുന്ന
ഒരു പെണ്‍കൊടിയുടെ നെറ്റി തടത്തില്‍
എഴാമാകാശം ഹുങ്കാരത്തോടെ തുറന്ന്
ഒരു മാലാഖ നെഞ്ചോടേറ്റിക്കൊണ്ട് വന്നു
പതിച്ചു നല്‍കുന്ന തിലകക്കുറി.
കടലിനെ വറ്റിച്ച്
കണ്ണീരിനെ വറ്റിച്ച്
മുലപ്പാലിനെ വറ്റിച്ച്
കോടാനുകോടി സ്വപ്നങ്ങളെ
അനന്തകോടി ജീവാത്മാക്കളെ
ഉള്ളിലൊളിപ്പിച്ച്
ഒരു തുള്ളിയായി
അവളിലേയ്ക്ക് ഒരു മാലാഖയാല്‍
എത്തിക്കപ്പെട്ട ജീവാമൃതകണിക
മഴ
കുഞ്ഞിളം കാറ്റായി വന്ന്
അണ്ഡകടാഹങ്ങളും വിറപ്പിക്കുന്നവന്‍
അവളിലേയ്ക്കാഴ്ന്നിറങ്ങാന്‍
ഉണങ്ങിവരണ്ടൊരു പുല്‍ക്കൊടിയെ
പ്രപഞ്ച സത്യങ്ങളെ ഉരുക്കഴിക്കുന്നൊരു
വടവൃക്ഷവനമാക്കാന്‍
ഒരു തുള്ളി മുലപ്പാലിനെ
എല്ലാമൊളിപ്പിക്കുന്ന വന്‍ കടലാക്കാന്‍
അവളെ
മാറ്റി മറിക്കുന്ന
ഒരു കാരുണ്യം.

No comments: