Wednesday, April 29, 2009

പടുപാട്ട്

ഒരു തുള്ളി
അതിലൊരു കടല്‍

ഒരു കോപ്പ കള്ള്
ഒരു നോക്ക്
ഒരു വാക്ക്
ഇതാണെന്‍റെ സ്വര്‍ഗ്ഗം


ഷാപ്പിലോണം വന്നല്ലൊ
ഷാപ്പിലോളം ചെന്നല്ലൊ
കുപ്പികളൊക്കെയും തീര്‍ന്നല്ലൊ
കുപ്പിവളകളും പൊട്ടീലൊ


എടാ സൂര്യ
മൂവന്തിവരെയല്ലേടാ
നിനക്കു പണി
എടാ കോരാ
ഒഴിയടാ ഇവനും
ഒരു കോപ്പ


പച്ച പച്ച പാടം
അതിനടുത്തൊരു മാടം
മാടത്തിലുണ്ടൊരു പെണ്ണ്
അവളാണെന്‍റെ കരള്


എടീ പെങ്കൊച്ചെ
നീയാ മേഘംകൊണ്ടൊന്നു
മുഖം പൊത്തെടി

ഞാനെന്‍റെ പെണ്ണിനെ
മാറോടണയ്ക്കട്ടെ

ചോരാത്തൊരു കൂര
വയറിനു രണ്ട് പറ്റ്
എന്‍റെ പൂങ്കാറ്റേ വീശാന്‍ നീയും
നെഞ്ചോടൊട്ടിയെന്‍റെ പെണ്ണും

പറയെന്‍റെ കാറ്റെ വേറേയേ-
താണേതാണേതാണു സ്വര്‍ഗ്ഗം


കാക്കാത്തിയടിയാത്തി
കാല്‍നഖം കൊണ്ടൊരു വര വരച്ചേ
തമ്പ്രാങ്കാറ്റൊന്നു വീശിയടിച്ചേ
കാക്കാത്തിപെണ്ണിന്‍റെ വര മാഞ്ഞേ


തെങ്ങിലെ കള്ള്
പൊഴയിലെ മീന്‍
വരമ്പത്തെ കാന്താരി
ഞാനാരാ നീയാരാ
എന്‍റേതെന്നു പറയാന്‍


കുടിലില്‍ ഇരുന്നാലും
കൊട്ടാരത്തില്‍ ഇരുന്നാലും
മാക്രി എന്നും മാക്രിയെടാ
കൊച്ചു പയ്യാ
ഒരു മരമാക്ക്രി
കള്ളുംകൊടത്തില്‍ വീഴാതെ
നോക്കെടാ എന്‍റെ പയ്യാ

ഞാനൊന്നു തൊട്ടപ്പോള്‍
കള്ളെല്ലാം കള്ള്
പെണ്ണൊന്നു തൊട്ടപ്പോള്‍
നാടാകെ പാല്

പാലായ പാലൊക്കെ
കുടിച്ചാല്‍ പയ്യാ
വയറിളക്കം

കള്ളായ കള്ളൊക്കെ
കുടിച്ചാല്‍ ഹയ്യാ
സ്വര്‍ഗ്ഗമാണെടാ പൊന്നു പയ്യാ


ഞാനാടീ കുടിക്കുന്നെ
എന്‍റെ അപ്പന്‍റെയാടീ ഷാപ്പ്
ഞാനാടീ വീശുന്നെ
എന്‍റെ അമ്മേടയാടീ കായല്


ഞാന്‍ കുടിക്കും
ഞാന്‍ വീശും

ഞാന്‍ പാടും
ഞാന്‍ പറയും

എന്‍റെ കരള്, എന്‍റെ പെണ്ണ്
അവളെന്തിനു കരയണം

പറ പെങ്ങളെ പറ


ഞാനാടാ തൊഴയുന്നെ
എന്‍റെ അമ്മയാടാ വഞ്ചിയില്
വഞ്ചി മറിഞ്ഞാലെന്നാ
അമ്മ ചത്താലെന്നാ
എനിയ്ക്കിങ്ങനെ തന്നെ തൊഴയണം


എന്‍റെ പെണ്ണ്
മിടുക്കിപ്പെണ്ണ്
പ്രേമിച്ചത് രണ്ടാളെ
കെട്ടിയതെന്നെ
ഇപ്പോളും
പ്രേമിക്കുന്നതൊരാളെ
വേറെയൊരാളെ
മിടുക്കിപ്പെണ്ണ്


കാറ്റിലാടും കതിരൊ
അതിലൂറും നറുമ്പാലോ
എന്നോളം വരില്ലാ മേളാരെ
ഞാനല്ലെ അവര്‍ വിളയും
കറുകറുംകട്ടച്ചെളി

എന്താടീ പെണ്ണേ
നീയിവിടേ
രണ്ട് കുപ്പികള്ള്, പിന്നെ
എന്‍റെ മാരനിഷ്ടം
വെറുമുച്ഛിഷ്ടം


പാടടാ പൈതലെ
ആടടീ കാതരെ
ഞാനൊന്നു മയങ്ങട്ടെ
കാറ്റിന്‍റെ കൈയകത്ത്


ഞാനൊന്നു കാണട്ടെ
ഞാനൊന്നു കേള്‍ക്കട്ടെ
ഞാനൊന്നു പാടട്ടേ
ഞാന്‍ ഞാനാകട്ടെ


അരുണാ
കടിഞ്ഞാണെടുക്കാതെ
ആദിത്യാ
തേരേറാതേ

ഞാനെന്‍റെയിന്ദുവിനെ
കണ്ടുകൊതിതീര്‍ന്നില്ല

പറയൂ ചന്ദ്രികേ
മുകിലിനപ്പുറത്ത്
ആരാണ് നിന്നെ
ലജ്ജയിലാഴ്ത്തിയത്

കടന്നു വരൂ
അഞ്ജാത ഗായികേ
നിന്‍റെ രാഗാലാപാത്താല്‍
തീമഴത്തീര്‍ത്തെന്നെ
ദഹിപ്പിക്കൂ

എന്‍റെ ചങ്കെന്‍റെ
കടുംതുടി
കൊട്ടിപാടുന്നേ
വന്നേടി കേക്കടി
കാക്കാത്തി


കുടിച്ച കള്ളും
വലിച്ച പുകയും
ചാരത്തെപ്പെണ്ണും
ചതിച്ചില്ല,
പിന്നത്തെ പകലും

ഒന്നേല്‍ തൊട്ടപ്പോ-
ളൊന്നു പറഞ്ഞു
ഞാനും നീയും
രണ്ടാണേ


ഒരു കൊടം കള്ള് തരാം
ഒരു ചട്ടികൊഞ്ച് തരാം
ഉദിക്കല്ലേടാ സൂര്യാ, എന്‍റെ
പെണ്ണൊന്നൊറങ്ങിക്കോട്ടെ


ആ കണ്ണുകള്‍
അതിലൂറിയ
നീര്‍മണികള്‍

പഞ്ചാഗ്നിയിലിട്ടെന്നെ
ദഹിപ്പിക്കുന്നു


ഒരു തുള്ളി മഴയായി
ഞാന്‍ ജനിച്ചെങ്കില്‍
അവളിലലിഞ്ഞലിഞ്ഞ്
ഒരു കടലായ് മാറിയേനേ



എന്‍റെ പ്രേമം
ഒരു കൈക്കുടന്ന കടല്‍



എറിഞ്ഞതൊരു പട്ടിക്ക്
കൊണ്ടത് കൊടിച്ചിക്ക്
കൊടിച്ചി കരഞ്ഞു പാടി, പട്ടി
കൈകൊട്ടി ചിരിച്ചു പാടി

No comments: